Month: ജൂൺ 2022

ഇരുണ്ട നിമിഷങ്ങൾ, അഗാധമായ പ്രാർത്ഥനകൾ

"ഞാൻ ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോയി" ആ അഞ്ച് വാക്കുകൾ കോവിഡ്-19 മഹാമാരിയിലൂടെ കടന്നുപോയ പ്രശസ്തയായ ഒരു സ്ത്രീയുടെ വേദനനിറഞ്ഞ അനുഭവം വെളിവാക്കുന്നു. ഈ പുതിയ സ്വാഭാവികതയുമായി പൊരുത്തപ്പെടുന്നത് അവൾക്ക് ഒരു വെല്ലുവിളിയായിരുന്നു. അവളുടെ പ്രതിസന്ധി ഘട്ടത്തിൽ, ഒരവസരത്തിൽ ആത്മഹത്യ ചെയ്താലോ എന്നുവരെ അവൾ ചിന്തിച്ചു. തന്നെ താഴോട്ട് വലിക്കുന്ന ചുഴിയിൽ നിന്ന് പുറത്തു കടക്കുവാൻ, തന്നെ കരുതുന്ന ഒരു സുഹൃത്തിനോട് തന്റെ കഷ്ടതകൾ താൻ പങ്കുവയ്ച്ചു.

പ്രക്ഷുബ്ധമായ മണിക്കൂറുകൾക്കും, ദിവസങ്ങൾക്കും, കാലങ്ങൾക്കും നാം പലപ്പോഴും വിധേയരാകാറുണ്ട്. കൂരിരുൾ താഴ്‌വരകളും, കഠിനമായ സ്ഥലങ്ങളും നമ്മുക്കന്യമല്ല, എന്നാൽ അത്തരം സ്ഥലങ്ങളിൽ നിന്ന് പുറത്തുകടക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ചിലർക്ക് മാനസീകാരോഗ്യ വിദഗ്ധരുടെ സഹായവും വേണ്ടി വരും.

സങ്കീർത്തനം 143 ൽ ദാവീദ് തന്റെ ജീവിതത്തിലെ ഇരുണ്ട അവസ്ഥകളിൽ കഴിക്കുന്ന പ്രാർത്ഥനകൾ നാം കേൾക്കുന്നു. ഇതിന്റെ യഥാർത്ഥ സംഭവം വ്യക്തമല്ല. എങ്കിലും, ദൈവത്തോടുള്ള തന്റെ പ്രാർത്ഥന സത്യസന്ധവും പ്രത്യാശ നിറഞ്ഞതുമാണ്. "ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു" (വാ.3-4). ക്രിസ്തുവിലെ വിശ്വാസികൾ എന്ന നിലയിൽ നമ്മുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നാം നമ്മോട് തന്നെയും, നമ്മുടെ സുഹൃത്തുക്കളോടും, ആരോഗ്യ വിദഗ്ദ്ധരോടും പങ്കുവയ്ച്ചാൽ മാത്രം പോരാ. സങ്കീർത്തനം 143-ൽ കാണുന്നതുപോലെ ദൃഢമായ അപേക്ഷയോടും, പ്രാർത്ഥനയോടും കൂടി ആത്മാർത്ഥമായി ദൈവത്തിലേക്ക് (നമ്മുടെ ചിന്തകളുമായി) അടുത്തുവരണം.

നമ്മുടെ ഇരുണ്ട അവസ്ഥകൾ ദൈവത്തിനു മാത്രം ഉത്തരം നല്കാൻ കഴിയുന്ന ജീവനും വെളിച്ചവും ഏകുന്ന ആഴമേറിയ പ്രാർത്ഥനകളുടെ അവസരമായി മാറാം.

ക്രൂശിന്റെ സന്ദേശം

"ദൈവവുമില്ല, മതവുമില്ല, ഒന്നുമില്ല" എന്ന പഠിപ്പിക്കലിലാണ് മുകേഷ് വളർന്നത്. തന്റെ നാട്ടിലെ ജനത്തിന് സ്വാതന്ത്ര്യവും ജനാധിപത്യവും ലഭിക്കുവാനായി "സമാധാനപരമായ പ്രക്ഷോഭങ്ങൾ" നടത്തുവാൻ അവൻ വിദ്യാർത്ഥികളെ സഹായിച്ചു. എന്നാൽ ദാരുണമെന്ന് പറയട്ടെ സർക്കാരിന്റെ ഇടപെടൽ മൂലം അനേകർക്ക് ജീവൻ നഷ്ടപ്പെട്ടു. മുകേഷ് തന്റെ രാജ്യത്തെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ആയി. ചുരുങ്ങിയ കാലത്തെ ജയിൽവാസത്തിന് ശേഷം വളരെ ദൂരെയുള്ള ഒരു ഗ്രാമത്തിലേക്ക് താൻ പോയി. അവിടെ ഒരു പ്രായമായ കർഷക സ്ത്രീ അവനു ക്രിസ്തു യേശുവിനെ പരിചയപ്പെടുത്തി. അവളുടെ കയ്യിൽ, യോഹന്നാന്റെ സുവിശേഷത്തിന്റെ ഒരു കൈയെഴുത്തു പ്രതി മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അവൾക്ക് വായിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് അവൾ മുകേഷിനോട് അത് വായിക്കുവാൻ ആവശ്യപ്പെട്ടു. അവൻ വായിച്ചപ്പോൾ അവൾ അത് അവന് വിവരിച്ചു കൊടുത്തു - ഒരു വർഷത്തിന് ശേഷം അവൻ യേശുവിന്റെ ഒരു വിശ്വാസിയായി മാറി.

താൻ അനുഭവിച്ച സകലത്തിലും കൂടി ദൈവം തന്നെ ശക്തമായി ക്രൂശിലേക്ക് നയിക്കുകയായിരുന്നു. അവിടെ അവൻ അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യരിൽ പറയുന്നതു നേരിട്ട് അനുഭവിച്ചറിഞ്ഞു, "ക്രൂശിന്റെ വചനം... രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു" (1:18). പലരും ഭോഷത്വമെന്ന് കരുതിയ ബലഹീനത മുകേഷിന്റെ ശക്തിയായി മാറി. നമ്മിൽ പലരും ക്രിസ്തുവിൽ വരുന്നതിന് മുൻപ് ഇതു തന്നെയായിരുന്നു ചിന്തിച്ചിരുന്നത്. എന്നാൽ പരിശുദ്ധാത്മാവിനാൽ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും നമ്മുടെ ജീവിതത്തിലേക്ക് കടന്നുകയറുകയും നമ്മെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്തു. ഇന്ന് മുകേഷ് ഒരു പാസ്റ്ററായി സേവനമനുഷ്ഠിച്ചു കൊണ്ട്, തന്നെ കേൾക്കുന്ന ഏവരോടും ക്രൂശിന്റെ സത്യങ്ങളെ പങ്കുവയ്ക്കുന്നു.

യേശുവിന് എത്ര കഠിന ഹൃദയത്തെയും മാറ്റുവാൻ ശക്തിയുണ്ട്. ഇന്ന് ആർക്കാണ് തന്റെ ശക്തമായ സ്പർശനം ആവശ്യമുള്ളത്?

ഗുരുതരമായ അളവുകൾ

അലങ്കരിച്ച ഒരു വില്ലും ഒരു ആവനാഴിയും ദീർഘ വർഷങ്ങൾ ഞങ്ങളുടെ വീട്ടിലെ ഒരു ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. ഞങ്ങൾ ഒരു ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ മിഷനറി പ്രവർത്തനം ചെയ്തപ്പോൾ എന്റെ പിതാവിന് ഒരു സ്മരണക്കായി നൽകിയതാണ്. പിന്നീട് അത് കൈമാറി എനിക്ക് ലഭിക്കുകയും ചെയ്തു.

എന്നാൽ ഒരു ദിവസം ഈ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിന്ന് ഒരു സുഹൃത്ത് ഞങ്ങളെ കാണാനെത്തി. അവൻ ആ വില്ല് കണ്ടപ്പോൾ വളരെ വിചിത്രമായ രീതിയിൽ അതിനെ നോക്കി. അതിൽ ഘടിപ്പിച്ചിരുന്ന ഒരു വസ്തുവിൽ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു, "അത് ഒരു മന്ത്ര തകിടാണ്. അതിന് പ്രത്യേകിച്ച് ശക്തിയൊന്നുമില്ല എന്നെനിക്കറിയാം, എങ്കിലും ഞാൻ, എന്റെ വീട്ടിൽ അത് സൂക്ഷിക്കാറില്ല". വേഗം തന്നെ ആ മന്ത്രത്തകിട് ഞങ്ങൾ അതിൽ നിന്നും മുറിച്ചുമാറ്റി. ദൈവത്തെയല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്ന ഒരു വസ്തുവും ഞങ്ങളുടെ വീട്ടിൽ ആവശ്യമില്ല.

യെരുശലേമിൽ രാജാവായിരുന്ന യോശിയാവ്, ദൈവത്തിന് തന്റെ ജനത്തെപ്പറ്റിയുള്ള ചെറിയ അറിവിലാണ് വളർന്നത്. മഹാപുരോഹിതൻ ദീർഘനാളുകളായി അവഗണിക്കപ്പെട്ട ആലയത്തിൽനിന്നും ന്യായപ്രമാണം കണ്ടെത്തിയപ്പോൾ (2 രാജാക്കന്മാർ 22:8) യോശിയാവ് അത് കേൾക്കുവാൻ ആഗ്രഹിച്ചു. വിഗ്രഹാരാധനയെപ്പറ്റി ദൈവം പറയുന്ന കാര്യങ്ങൾ അറിഞ്ഞപ്പോൾ, ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച് മന്ത്രത്തകിട് മുറിച്ചു മാറ്റുന്നതിനേക്കാൾ വലിയ മാറ്റങ്ങൾ വരുത്തി. (2 രാജാക്കന്മാർ 23:3 -7)

ഇന്നത്തെ വിശ്വാസികൾക്ക് യോശിയാവ് ചെയ്തതിനേക്കാൾ മികച്ച കാര്യങ്ങൾ ചെയ്യാനുണ്ട്. നമുക്ക് നമ്മെ ഉപയോഗിക്കേണ്ടതിന് പരിശുദ്ധാത്മാവിന്റെ നിറവ് നമുക്കുണ്ട്, അത് നാം മറന്നുകളയുവാൻ സാദ്ധ്യതയുള്ള ചെറുതും വലുതുമായ കാര്യങ്ങളെ വെളിച്ചത്തിൽ കൊണ്ടുവരുന്നു.

സമൃദ്ധി ആവശ്യത്തെ നിവർത്തിക്കുന്നു.

ആവശ്യക്കാരുടെ എണ്ണം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ട് സ്‌കൂൾ ഉച്ചഭക്ഷണശാല പോലെ വലിയ ഭക്ഷണശാലകൾ ആവശ്യത്തിലും അധികം ഭക്ഷണം തയ്യാറാക്കാറുണ്ട്, ബാക്കി ഭക്ഷണം പാഴായിപ്പോകും. എന്നാൽ നിരവധി കുട്ടികൾ വീട്ടിൽ ഭക്ഷണമില്ലാത്തവരും, വാരാന്ത്യത്തിൽ ഭക്ഷണമില്ലാത്തവരും ഉണ്ട്. ഒരു വിദ്യാഭ്യാസ ജില്ല ഒരു സന്നദ്ധസംഘടനയുമായിച്ചേർന്ന് ഇതിന് ഒരു പരിഹാരം കണ്ടെത്തി. ബാക്കി വരുന്ന ഭക്ഷണം അവർ പൊതിഞ്ഞു കുട്ടികൾക്ക് വീടുകളിൽ കൊടുത്തയച്ചു, അങ്ങനെ ഒരേ സമയത്തു ഭക്ഷണം പാഴാക്കുന്നതിനും വിശപ്പിനും ഒരു പരിഹാരം കണ്ടു.

നാം പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് നോക്കിയാൽ സമ്പത്തിന്റെ ധാരാളിത്തം ഒരു പ്രശ്‌നമേയല്ല. സ്കൂൾ പ്രോജക്ടിന്റെ പിന്നിലെ തത്വം അപ്പോസ്തലനായ പൗലോസ് കൊരിന്ത്യർക്ക് എഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നതു പോലെയാണ്. മക്കദോന്യയിലുള്ള സഭ കഷ്ടമനുഭവിക്കുന്നു എന്ന് അദ്ദേഹത്തിന് മനസ്സിലായി. അതുകൊണ്ട് താൻ കൊരിന്തിലുള്ള സഭയോട് അവരുടെ സമൃദ്ധി മറ്റുള്ളവരുടെ ആവശ്യത്തിന് ഉതകുവാൻ ആവശ്യപ്പെട്ടു (2 കൊരിന്ത്യർ 8:14). അദ്ദേഹത്തിന്റെ ലക്‌ഷ്യം സഭകൾ തമ്മിൽ ഒരു സമത്വം കൊണ്ടുവരേണ്ടതിനായിരുന്നു. അങ്ങനെ ചിലർക്ക് ധാരാളവും മറ്റുചിലർക്ക് കുറവും ഉണ്ടാവില്ല.

പൗലോസ് കൊരിന്ത്യ സഭ അവർ നൽകുന്നതിലൂടെ ദരിദ്രരാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല, മറിച്ച് ഇവരും വരും നാളുകളിൽ ആവശ്യം നേരിടാൻ സാദ്ധ്യതയുകാം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മക്കദോന്യക്കാരോട് മനസ്സലിവും ഉദാരതയും ഉണ്ടാകുവാൻ ആവശ്യപ്പെടുന്നു. ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവരെ കാണുമ്പോൾ, നമുക്ക് എന്തെങ്കിലും പങ്കുവെക്കുവാനുണ്ടോ എന്ന് ശോധന ചെയ്യാം. നാം നൽകുന്നത് -വലുതോ ചെറുതോ ആകട്ടെ- ഒരിക്കലും പാഴാകില്ല.

ദൈവം നമുക്കുവേണ്ടി യുദ്ധം ചെയ്യും.

തന്റെ സ്വന്തം മകനെ സംരക്ഷിക്കുന്നതിൽ തന്നെ തടയുവാൻ ഒന്നിനും കഴിയുകയില്ല എന്ന് ആ അമ്മ തെളിയിച്ചു. അഞ്ചു വയസ്സുള്ള തന്റെ മകൻ വീടിന് പുറത്തു കളിച്ചുകൊണ്ടിരുന്നപ്പോൾ നിലവിളിക്കുന്നത് അവൾ കേട്ടു. ധൃതിയിൽ പുറത്തേക്കോടിയ അവൾ അവന്റെ “കളിക്കൂട്ടുകാരനെ” കണ്ടു ഞെട്ടി- ഒരു കടുവ. ആ വലിയ കടുവ അവളുടെ മകന്റെ തല വായിലാക്കിയിരുന്നു. ആ അമ്മ തന്റെ ഉള്ളിൽ ശക്തി സംഭരിച്ച് അതിനോട് പോരടിച്ചു അതിന്റെ വായിൽ നിന്ന് തന്റെ മകനെ രക്ഷിച്ചു. ആ അമ്മയുടെ വീരോചിതമായ പ്രവർത്തി തന്റെ വചനത്തിൽ കൂടി തന്റെ മക്കൾക്കായുള്ള ദൈവത്തിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള സ്നേഹത്തെയും സംരക്ഷണത്തേയും നമ്മെ ഓർമിപ്പിക്കുന്നു.

ഒരു തള്ളക്കഴുകൻ തന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പോലെ ദൈവം തന്റെ ജനത്തെ ആർദ്രതയോടെ പരിപാലിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു (ആവർത്തനം 32:10-11; യെശയ്യാവ്‌ 66:13). ഒരു അമ്മ താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയാത്തവണ്ണം ഒരു ബന്ധം ഉള്ളതുപോലെ, ദൈവം തന്റെ ജനത്തെ മറക്കുകയോ തന്റെ കരുണ വറ്റിപ്പോകയോ ഇല്ല (യെശയ്യാവ്‌ 54:7-8). അവസാനമായി, ഒരു തള്ളപ്പക്ഷി തന്റെ തൂവലുകളുടെ സംരക്ഷണയിൽ കുഞ്ഞുങ്ങളെ മറയ്ക്കുന്നതുപോലെ, ദൈവം [തന്റെ ജനത്തെ] "തന്റെ തൂവലുകളാൽ മറയ്ക്കുന്നു." തന്റെ വിശ്വസ്തത അവർക്ക് പരിചയും പലകയും ആകുന്നു (സങ്കീർത്തനം 91:4).

ചിലപ്പോൾ നാം ഏകരും, മറക്കപ്പെട്ടവരും, എല്ലാത്തരം ആത്മീക ശത്രുക്കളാലും പിടിക്കപ്പെട്ടവുരുമായി തോന്നാം. എന്നാൽ ദൈവം കരുണയോടെ നമ്മെ പരിപാലിക്കുകയും, ആശ്വസിപ്പിക്കുകയും, നമുക്കായി പോരാടുകയും ചെയ്യും എന്ന് ഓർക്കാം.